Saturday, March 6, 2010

"രണ്ടു മിനിട്ട്".

ക്ലോക്കിന്‍റെ സൂചിമുന പിന്നില്‍ കുത്തുന്നു ,
അറിയാതെ ഞാന്‍ എന്‍റെ വേഗം കൂട്ടുന്നു.
മൂക്കിന്‍ തുമ്പത്തെ ഫ്രെയിം ലെസ്സ് കണ്ണടയില്‍
എന്‍റെ ലക്ഷ്യത്തിന്‍ ചിത്രം മാത്രം തെളിയുന്നു.
വിലകൂടിയ കണ്ണട പരഞ്ഞുണ്ടാക്കിയതാണ് ഞാന്‍ ,
ചുറ്റിലും മറ്റൊന്നും തെളിയാതിരിക്കുവാന്‍.
കാതിലെക്കൊന്നും കയറാതിരിക്കുവാന്‍
ഹെഡ്സെറ്റ് ഒരെണ്ണം കാതില്‍ പാടിതകര്‍ക്കുന്നു,
'അല്ലിയാംബാലിന്‍ ' റീമിക്സ് ഗാനം.
കഴുത്തിലെ പാമ്പ് പിടുത്തം മുറുക്കുന്നു
ശ്വാസം വലിക്കുന്ന സമയം കുറയ്ക്കാന്‍ .
തെളിയില്ലോന്നും കണ്ണില്‍
പുകയുന്ന തലയുമായി നില്‍ക്കുന്ന ബോസല്ലാതെ
ആ ചൂടെനിക്കും പകര്‍ന്നു കഴിഞ്ഞു,
പ്രേമവും സ്നേഹവും കുക്കറില്‍ വേവുന്നു .
ശീലങ്ങലെല്ലാം മാറുന്നു അനുദിനം,
വാച്ചിലെ നോട്ടമല്ലാതെ എല്ലാം.
ഭുമിയുടെ കറക്കം അറിയുന്നില്ല ഞാന്‍
ഓഫീസ് കാബിനില്‍ കമ്പ്യൂട്ടര്‍നു മുന്നിലെ
കറക്കമല്ലാതെ ഒന്നും.
സൂര്യനും ചന്ദ്രനും ഉദിക്കുന്നില്ല അവിടെ,
ഓരോ കറക്കത്തിലും
നീലിച്ച മോണിട്ടര്‍ മാത്രം .
ഉറക്കത്തില്‍ സ്വപ്നങ്ങള്‍ കാണാതിരിക്കുവാന്‍
ഉറക്കം തന്നെ കുറച്ചു ഞാന്‍ ,
പകരം ഉറക്കഗുളികയില്‍ ബോധം കെടുന്നു.
ഫോണിലെ ശബ്ധമല്ലാതെ, ഓര്‍മ്മയില്ല
അമ്മയുടെ മുഖവും കയ്പുണ്ന്യവും.
സഹനങ്ങള്‍ക്കെല്ലാം വിലയായി
അക്കൌണ്ടില്‍ അക്കങ്ങള്‍ പെരുകുന്നു,കുമിയുന്നു .
എനിക്ക് ചുറ്റിലും തീര്‍ക്കുന്നു ഞാന്‍
ചില്ല് കൊണ്ടെന്ന പോല്‍ ഒരു ലക്ഷ്മണഗോളം.
എന്നോടൊപ്പം നിങ്ങുന്നു ,പക്ഷെ
പുറത്തു കടക്കുവാന്‍ ആവതില്ല,
ഞാന്‍ അതിനു മുതിര്‍ന്നുമില്ല .
*******************************************************************
ഇന്ന് ഞാന്‍ പതിവിലും വയ്കിയിരുന്നു,
ബസ് കാത്തു നില്‍ക്കുവാന്‍ തുടങ്ങിയ നേരം.
എങ്കിലും ആ കാഴ്ച കണ്ണില്‍ ഉടക്കി,
ഫ്രെയിം ലെസ്സ് കണ്ണട ധര്‍മ്മം മറന്നു.
റോഡിന്‍റെ മറുപുറം ഒരു കുഞ്ഞ്,
ഇരുന്നു കരയുന്നു . പിച്ചയ്ക്കായല്ല,
ചലനമറ്റ അമ്മയുടെ ജഡത്തിനു മുന്നില്‍.
എന്നേക്കാള്‍ വേഗത്തിലോടുന്നവരൊന്നും
ആ കുട്ടി നീട്ടുന്ന കരം കണ്ടതില്ല,
കണ്ടതായി ഭാവിച്ചതില്ല .
ആ കുഞ്ഞ് കണ്നെന്റെ കണ്ണില്‍ ഉടക്കി,
നീട്ടിയ കയ്യുമായി ഓടി വന്നു.
കയ്യ് ഞാന്‍ തൊട്ടില്ല , കണ്ണുനീര്‍ തുടച്ചില്ല,
പാഞ്ഞു പോയൊരു കാറെന്നെ
അതിനു സമ്മതിച്ചില്ല,
ഇളം ചൂടുചോരയെന്‍ മുഖത്തേക്ക്
ചീറ്റിച്ചു കൊണ്ട് .
ആ ചോരയില്‍ കുതിര്‍ന്നെന്റെ,
കണ്ണട ചില്ലാകെ തകര്‍ന്നു പോയി.
കഴുത്തില്‍ മുറുകിയ പാമ്പിന്റെ
പിടുത്തം ഒരു നേരത്തേക്ക് അയഞ്ഞു പോയി.
ലക്ഷ്മണഗോളവും പൊട്ടിച്ചെറിഞ്ഞു,
ചോരയില്‍ കുതിര്‍ന്നവളെ
ഞാന്‍ വാരിയെടുത്തു.
******************************************************************
ആശുപത്രിയില്‍ നിന്നും നടന്നുനീങ്ങുപോഴും
പുകയുന്ന ബോസ്സിന്റെ തല ഞാന്‍ ഓര്‍ത്തില്ല,
വെള്ളയില്‍ പൊതിഞ്ഞ
ആ കുഞ്ഞ് ശരീരവും ഓര്‍ത്തില്ല.
നീട്ടിയ എന്‍റെ കയ്യ് തട്ടിമാറ്റി പാഞ്ഞ
വാഹനങ്ങളെയോ,
ഇരുകാലി ജനധുക്കലെയോ ഓര്‍ത്തില്ല.
ഡോകടര്‍ പറഞ്ഞ
ആ വാചകം മാത്രം ഓര്‍ത്തു ഞാന്‍,
"രണ്ടു മിനിട്ട് മുന്പേ വന്നെങ്കില്‍".
അതുവരെ ഞാന്‍ ഓടി തോല്പിച്ച
വാച്ചിന്റെ ചിരി സഹിക്കാതെ,ഞാന്‍
അതിനെ ഓടയില്‍ ഒഴുക്കി.
അഴുകിയ വെള്ളത്തില്‍ മുങ്ങുപോഴും,
അതെന്നെ പരിഹസിച്ചു ചിരിച്ചിരുന്നു.
"രണ്ടു മിനിട്ട്"